WORLD

ഹവായിൽ കാര്യമായ സുനാമിത്തിരകൾ ഉണ്ടായില്ലെന്ന് ഗവർണർ; ആശങ്കകൾക്ക് താൽക്കാലിക വിരാമം

ഹോണോലുലു: റഷ്യയുടെ കിഴക്കൻ മേഖലയിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തെ തുടർന്ന് ഹവായിയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, കാര്യമായ സുനാമി തിരകൾ ഇതുവരെ അനുഭവപ്പെട്ടിട്ടില്ലെന്ന് ഹവായ് ഗവർണർ ജോഷ് ഗ്രീൻ അറിയിച്ചു. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെങ്കിലും, വലിയ തിരമാലകൾ എത്താത്തത് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയിലെ കാംചത്ക പെനിൻസുലയിൽ റിക്ടർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് പസഫിക് മേഖലയിൽ സുനാമി മുന്നറിയിപ്പിന് കാരണമായത്. മിഡ്‌വേ അറ്റോളിൽ ആറ് അടി വരെ ഉയരമുള്ള തിരമാലകൾ രേഖപ്പെടുത്തിയെങ്കിലും, ഹവായിൽ കാര്യമായ ആഘാതം ഇതുവരെ ഉണ്ടായിട്ടില്ല. ഹവായിയിലെ പല ഭാഗങ്ങളിലും നാല് അടിക്ക് മുകളിൽ ജലനിരപ്പ് ഉയർന്നെങ്കിലും, വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

 

“ഇതുവരെ കാര്യമായ തിരമാലകൾ കണ്ടിട്ടില്ല എന്നത് വലിയ ആശ്വാസമാണ്. പൂർണ്ണമായി സുരക്ഷ ഉറപ്പാക്കാൻ ഇനിയും രണ്ടോ മൂന്നോ മണിക്കൂറെടുക്കും. നിലവിൽ എല്ലാം നല്ല നിലയിലാണ്,” ഗവർണർ ഗ്രീൻ പറഞ്ഞു. ആളുകൾ ജാഗ്രത കൈവിടരുതെന്നും, അടുത്ത കുറച്ച് മണിക്കൂറുകൾ കൂടി സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വൈദ്യുതി മുടങ്ങുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തതായി റിപ്പോർട്ടുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുനാമി മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ, തീരപ്രദേശങ്ങളിൽ നിന്നും തുറമുഖങ്ങളിൽ നിന്നും മറീനകളിൽ നിന്നും ആളുകൾ മാറിനിൽക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. മായൂവിലെ എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ടെന്നും ഏകദേശം 200 പേർ വിമാനത്താവള ടെർമിനലിൽ അഭയം പ്രാപിച്ചതായും ഗവർണർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button