ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ മരണം; വീട്ടിൽ കൂട്ട ആത്മഹത്യക്ക് ശ്രമം നടന്നതായും സംശയം

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. വീട്ടിൽ കൂട്ട ആത്മഹത്യക്ക് ശ്രമം നടന്നതായും സൂചന ലഭിച്ചിട്ടുണ്ട്. കയറുകൾ കുരുക്കിയ നിലയിൽ കണ്ടെത്തി. മൂന്ന് കുരുക്കാണ് കയറിലുണ്ടായിരുന്നത്. കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നും വിവരമുണ്ട്.
ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ട് വയസുകാരിയെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. ശ്രീതുവും ശ്രീജിത്തും കുറച്ചുകാലമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ശ്രീതുവിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി ശ്രീജിത്ത് കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു
നേരത്തെ പെൺകുട്ടിയുടെ അമ്മാവന്റെ മുറിയിൽ തീപിടിത്തവുമുണ്ടായിരുന്നു. വെള്ളം ഒഴിച്ച് തീ കെടുത്തിയ സമയത്താണ് കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞതെന്നാണ് വീട്ടുകാർ പറയുന്നത്. അമ്മയെയും അച്ഛനെയും അമ്മാവനെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
തന്റെ സഹോദരനൊപ്പമാണ് കുട്ടി കിടന്നതെന്നും പുലർച്ചെ കുട്ടിയുടെ കരച്ചിൽ കേട്ടിരുന്നതായും അമ്മ പറയുന്നു. കുടുംബത്തിന്റെ മൊഴികളിലെല്ലാം വൈരുദ്ധ്യമുണ്ടെന്ന് പോലീസ് പറയുന്നു. മരണം നടന്ന വീട് പൂട്ടി പോലീസ് സീൽ ചെയ്തു. മാതാപിതാക്കളുടെ മൊഴിയെടുക്കുകയാണ്. മരുമകൻ ശ്രീജിത്തിനെയാണ് കുട്ടിയുടെ മരണത്തിൽ സംശയമെന്ന് ശ്രീതുവിന്റെ അമ്മ മൊഴി നൽകി.
The post ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ മരണം; വീട്ടിൽ കൂട്ട ആത്മഹത്യക്ക് ശ്രമം നടന്നതായും സംശയം appeared first on Metro Journal Online.



