WORLD

വെടിയൊച്ച നിലച്ചെങ്കിലും ഗാസയിലെ സ്ഥിതി ദയനീയം തന്നെയന്ന് ഈ വിഡിയോ പറയും

മനസ്സാക്ഷിയുള്ളവന് കരയാതിരിക്കാന്‍ സാധിക്കില്ല. വെടിനിര്‍ത്തലിന് ശേഷം ഇസ്‌റാഈലില്‍ നിന്നുള്ള ആക്രമണങ്ങള്‍ അവസാനിച്ചുവെന്നത് കൊണ്ട് ഗാസ ശാന്തമാണെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് മറുപടിയാണ് ഈ വീഡിയോ.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ വീടും നാടും വിട്ട് ഓടിപ്പോയ അഞ്ച് ലക്ഷത്തോളം പേരാണ് ഇതിനകം വടക്കന്‍ ഗാസയിലേക്ക് തിരിച്ചെത്തിയത്. നാട്ടിലേക്ക് തിരിച്ചെത്തിയെന്നോ വീടണഞ്ഞുവെന്നോ ഈ മടക്കത്തെ വിശേഷിപ്പിക്കാനാകില്ല. ഇസ്രാഈല്‍ ചവച്ചുതുപ്പിയ ഒരു ചവറ്റുകൊട്ടയിലേക്കോ മാലിന്യ കൂമ്പാരത്തിലേക്കോ എത്തിയെന്നെ പറയാന്‍ പറ്റൂ. അത്ര മേല്‍ ഭീകരമാണ് ഗാസയിലെ കാഴ്ച.


തകര്‍ന്ന കെട്ടിടങ്ങളുടെ വലിയ കൂമ്പാരങ്ങള്‍. മൃതദേഹ അവശിഷ്ടങ്ങള്‍ വേറെയും. നിലയുറപ്പിച്ച ഭൂമിക്ക് താഴെ എത്രപേര്‍ മരിച്ചു കിടക്കുന്നുണ്ടെന്ന് പോലും നിശ്ചയമില്ലാത്ത അവസ്ഥ. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമായി കണ്ണീരോടെയാണ് അവര്‍ ഗാസയിലെത്തുന്നത്.

വീടില്ല, തെരുവുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. കെട്ടിടങ്ങള്‍ തകര്‍ന്ന് കിടക്കുന്നു. ആശുപത്രികള്‍ നാമവേശേഷമായി കിടക്കുന്നു. സ്വന്തം നാടെന്ന് പറയുന്ന ഒരു സ്ഥലത്തേക്ക് അവര്‍ എത്തിയെന്ന് ചുരുക്കം.

വിശപ്പും മുറിവുകളുടെ വേദനയും രോഗവും അവരെ വേട്ടയാടുന്നു. മണിക്കൂറുകളാണ് റൊട്ടിക്ക് വേണ്ടി കാത്തിരിക്കേണ്ടി വരുന്നത്. അതും പതിനായിരങ്ങള്‍ നീണ്ടുനില്‍ക്കുന്ന ക്യൂ.

യു.എന്നിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം എണ്‍പതിനായിരത്തോളം കെട്ടിടങ്ങളാണ് ഗാസയില്‍ നാഷനഷ്ടങ്ങള്‍ക്ക് വിധേയമാകുകയോ തകര്‍ന്നുവീഴുകയോ ചെയ്തത്. തിങ്കളാഴ്ച അവിടേക്ക് മടങ്ങിയതാകട്ടെ രണ്ടു ലക്ഷത്തിലധികം പേരാണ്. എന്നാല്‍ മൂന്നു ലക്ഷത്തിലധികം പേര്‍ ഗാസയില്‍ തിരിച്ചെത്തിയെന്നാണ് ഹമാസ് അധികൃതര്‍ അറിയിക്കുന്നത്. വീട് തേടി പോകുന്ന കുട്ടികളുള്‍പ്പെടെയുള്ള ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കിടക്കയും വീട്ടുസാധനങ്ങളും അരുമമൃഗങ്ങളുമായൊക്കെ വഴിനീളെ നടന്നുപോകുന്നവര്‍. ഇസ്രയേല്‍ സേന പിന്‍വാങ്ങിയെങ്കിലും ആയുധങ്ങള്‍ കരുതിയിട്ടുണ്ടോ എന്നതടക്കമുള്ള പരിശോധനകളുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

 

The post വെടിയൊച്ച നിലച്ചെങ്കിലും ഗാസയിലെ സ്ഥിതി ദയനീയം തന്നെയന്ന് ഈ വിഡിയോ പറയും appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button