19കാരി നേരിട്ടത് അതിക്രൂര മർദനവും പീഡനവും; അനൂപ് മുങ്ങിയത് പെൺകുട്ടി മരിച്ചെന്ന് കരുതി
എറണാകുളം ചോറ്റാനിക്കരയിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ പ്രതി അനൂപ് അതിക്രൂരമായി ഉപദ്രവിച്ചെന്ന് പോലീസ്. പെൺകുട്ടിയുടെ ശരീരത്ത് പലയിടത്തും ഇടിയേറ്റ പാടുകളുണ്ട്. ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചത് അനൂപ് തന്നെയാണെന്ന് പോലീസ് പറയുന്നു. പോക്‌സോ അതിജീവിതയായ പെൺകുട്ടി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.
പ്രതിയായ അനൂപ് സംശയരോഗിയാണെന്ന് പോലീസ് പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി കഴിഞ്ഞ ഒരു വർഷമായി അനൂപ് അടുപ്പത്തിലാണ്. മറ്റ് സുഹൃത്തുക്കളുമായി പെൺകുട്ടി സംസാരിക്കുന്നത് അനൂപിന് ഇഷ്ടമായിരുന്നില്ല. സംഭവം നടന്ന ദിവസം അനൂപ് വിളിച്ചപ്പോൾ പെൺകുട്ടി ഓൺ കോൾ വെയ്റ്റിംഗ് ആയിരുന്നു. പിന്നാലെ വീട്ടിലെത്തിയപ്പോൾ പുറത്ത് ഒരാളെ കണ്ടു
പെൺകുട്ടി വിളിച്ചിട്ട് വന്നയാളാണ് ഇതെന്ന് കരുതി വാക്കുതർക്കമുണ്ടാകുകയും തുടർന്ന് പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയുമായിരുന്നു. അതിഭീകരമായ പീഡനമാണ് പിന്നീടുള്ള മണിക്കൂറുകളിൽ നടന്നത്. പെൺകുട്ടി വിസമ്മതിച്ചിട്ടും ലൈംഗികമായി ഉപദ്രവിച്ചു. തല ഭിത്തിയിൽ ഇടിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. മർദനം സഹിക്കാനാകാതെ പെൺകുട്ടി ഷാൾ ഉപയോഗിച്ച് ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു
ഇതോടെ ഭയന്ന അനൂപ് കത്തി ഉപയോഗിച്ച് ഷാൾ മുറിച്ചു. താഴെ വീണ പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചപ്പോൾ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ മുഖം അമർത്തിപ്പിടിച്ചു. ഇതോടെ പെൺകുട്ടി അബോധാവസ്ഥയിലായി. പിന്നീട് കുറച്ചുനേരം കൂടി വീട്ടിൽ നിന്ന അനൂപ് പെൺകുട്ടി മരിച്ചെന്ന് കരുതിയാണ് വീടിന്റെ പുറകുവശത്തുകൂടി രക്ഷപ്പെട്ടത്.
The post 19കാരി നേരിട്ടത് അതിക്രൂര മർദനവും പീഡനവും; അനൂപ് മുങ്ങിയത് പെൺകുട്ടി മരിച്ചെന്ന് കരുതി appeared first on Metro Journal Online.