കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് ഡോ. ഹാരിസ്

കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ ഹാരിസ് ഹസൻ.
ഈ മാസം നാല് മുതൽ ഡോ. ഹാരിസ് അവധിയിലാണ്. 29ന് നൽകിയ നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് സമയം നീട്ടി ചോദിച്ചത്.
വിദഗ്ധസമിതി റിപ്പോർട്ടിന്റെ പകർപ്പ് കിട്ടിയശേഷം വിശദീകരണം നൽകാമെന്നാണ് ഹാരിസിന്റെ നിലപാട്. ഇതിനായി മറ്റൊരാൾ മുഖേന വിവരാവകാശ അപേക്ഷയും നൽകി. റിപ്പോർട്ടിന്റെ ഉള്ളടക്കം അറിഞ്ഞാൽ മാത്രമേ വിശദമായ മറുപടി നൽകാൻ കഴിയൂ എന്നാണ് ഹാരിസ് പറയുന്നത്. അതിനിടെ മെഡിക്കൽ കോളജിൽ നിന്ന് ഉപകരണങ്ങൾ കാണാതായ സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്നും നാളെയും പരിശോധന നടത്തും.
യൂറോളജി വിഭാഗത്തിലെ പരാധീനതകൾ തുറന്നുപറഞ്ഞ ഡോ. ഹാരിസ് ഹസനോട് വിശദീകരണം തേടിയത് സ്വാഭാവിക നടപടിയെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം വിശദീകരിച്ചത്. സർവീസ് ചട്ടലംഘനം നടത്തിയതിനുള്ള വിശദീകരണം മാത്രമാണ് ഡോ ഹാരിസ് ഹസനോട് തേടിയത് എന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വിശദീകരണം രേഖാമൂലമോ നേരിട്ടോ നൽകാം. ചട്ടലംഘനം ഉൾക്കൊള്ളുന്നതാണ് വിശദീകരണമെങ്കിൽ അച്ചടക്ക നടപടി ഉണ്ടാവില്ല.