Kerala

തൃശൂരില്‍ 2 കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ നിര്‍ണായക തെളിവ്; സ്വകാര്യ ബസിന്റെ കാമറയില്‍ ദൃശ്യങ്ങള്‍

തൃശൂര്‍: തൃശൂര്‍ ദേശീയപാതയില്‍ പട്ടാപകല്‍ രണ്ടു കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ നിര്‍ണായക തെളിവായി സിസിടിവി ദൃശ്യം. മൂന്നു കാറുകളില്‍ വന്ന കവര്‍ച്ച സംഘം സ്വര്‍ണം തട്ടുന്നതിന്റെ ലൈവ് ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്വകാര്യ ബസിന്റെ ക്യാമറയിലാണ് കവര്‍ച്ച ദൃശ്യങ്ങള്‍ പതിഞ്ഞത്. സ്വര്‍ണ വ്യാപാരിയുടെ കാറിനെ തടഞ്ഞത് മൂന്നു കാറുകളില്‍ എത്തിയവര്‍ വ്യാപാരിയേയും സുഹൃത്തിനേയും മറ്റു രണ്ടു കാറുകളില്‍ കയറ്റുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. വ്യാപാരിയുടെ കാര്‍ കവര്‍ച്ച സംഘം തട്ടിയെടുത്ത് വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. കവര്‍ച്ചക്കാരെ തിരിച്ചറിയാന്‍ തെളിവായി നിര്‍ണായക ദൃശ്യങ്ങള്‍. പത്തംഗ കവര്‍ച്ച സംഘത്തെ പൊലീസ് തിരയുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍.

തൃശൂര്‍ – കുതിരാന്‍ പാതയില്‍ സിനിമ സ്‌റ്റൈലിലായിരുന്നു സ്വര്‍ണ മോഷണം. സ്വര്‍ണ വ്യാപാരിയുടെ കാര്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി രണ്ടരക്കോടിയുടെ സ്വര്‍ണമാണ് കവര്‍ന്നത്. മൂന്ന് കാറുകളിലെത്തിയ പത്തംഗ സംഘമാണ് കവര്‍ച്ചക്ക് പിന്നില്‍. കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലേക്ക് കാറില്‍ സ്വര്‍ണാഭരണവുമായത്തിയ അരുണ്‍ സണ്ണിയെന്ന സ്വര്‍ണ വ്യാപാരിയെയും സുഹൃത്ത് റോജി തോമസിനെയുമാണ് ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്.

രാവിലെ പതിനൊന്ന് മണിയോടെ തൃശൂര്‍ കുതിരാന്‍ പാതയില്‍ കല്ലിടുക്കില്‍ വച്ചായിരുന്നു സംഭവം. രണ്ട് ഇന്നോവയും മറ്റൊരു വാഹനവും അരുണ്‍ സണ്ണിയുടെ കാറിനെ പിന്തുടര്‍ന്നു. അരുണിന്റെ കാറിന് മുന്നില്‍ ഒരു ഇന്നോവ കാര്‍ വട്ടം നിര്‍ത്തി. രണ്ടാമത്തെ ഇന്നോവ മറ്റൊരു വശത്തിട്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തു. മൂന്നാമത്തെ വാഹനം കാറിന്റെ പിന്നിലും നിര്‍ത്തി. വാഹനങ്ങളില്‍ നിന്ന് ചാടിയിറങ്ങിയവര്‍ അരുണ്‍ സണ്ണിയുടെ കാറിലേക്ക് ഇരച്ചു കയറി. അരുണിനെയും റോജിയേയും കത്തിയും ചുറ്റികയും കാട്ടി ഭീഷണിപ്പെടുത്തി മറ്റു വാഹനങ്ങളിലേക്ക് ബലം പ്രയോഗിച്ച് കയറ്റി. വാഹനങ്ങള്‍ ഹൈവേ വിട്ട് മറ്റു വഴികളിലേക്ക് കയറുന്നതിനിടെ ഇരുവരെയും മര്‍ദ്ദിച്ച് സ്വര്‍ണം എവിടെയെന്ന് ചോദിച്ചറിയുകയും ചെയ്തു.

സ്വര്‍ണം കിട്ടിയതിന് പിന്നാലെ റോജിയെ പുത്തൂരിലിറക്കി. അരുണിനെ പാലിയേക്കര ടോളിന് സമീപത്തും ഇറക്കിവിട്ടു. അരുണ്‍ ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞതോടെ പ്രത്യേക അന്വേഷണ സംഘം അക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. അക്രമികള്‍ മുഖം മൂടി ധരിച്ചവരായിരുന്നു. ആലപ്പുഴ സ്ലാങ്ങിലാണ് സംസാരിച്ചതെന്ന് അരുണ്‍ മൊഴി നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button