Kerala

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ഹർജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന അതിജീവിതയുടെ ഹർജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. ഇരയാക്കപ്പെടുന്നവർ കുറ്റപ്പെടുത്തലുകൾ നേരിടുന്ന പശ്ചാത്തലത്തിൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്ന് വ്യക്തമാക്കിയാണ് അതിജീവിത അപേക്ഷ നൽകിയിരുന്നത്. കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയട്ടെയെന്നും സ്വകാര്യത വിഷയമല്ലെന്നുമാണ് നടി വ്യക്തമാക്കുന്നത്

കേസിൽ കഴിഞ്ഞാഴ്ച അന്തിമ വാദം ആരംഭിച്ചിരുന്നു. നിലവിൽ അടച്ചിട്ട കോടതിയിലാണ് വാദം നടക്കുന്നത്. ദിലീപ് അടക്കം ഒമ്പത് പേരാണ് കേസിലെ പ്രതികൾ. രണ്ട് പേരെ നേരത്തെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ മാപ്പ് സാക്ഷിയാക്കുകയും ചെയ്തിരുന്നു.

കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് നടിയെ ആക്രമിച്ചത്. കേസിൽ സാക്ഷി വിസ്താരം ഒന്നര മാസം മുമ്പ് പൂർത്തിയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button