നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്ന് അതിജീവിതയുടെ ഹർജി

നടിയെ ആക്രമിച്ച കേസ് വിചാരണ തുറന്ന കോടതിയിലേക്കെന്ന് സൂചന. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയിൽ ഹർജി നൽകി. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്
ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും. കേസിൽ കഴിഞ്ഞ ദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നു പരിശോധിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചത്. നടിയെ ആക്രമിച്ച കേസിൽ ദിലീപടക്കമുള്ള പ്രതികൾക്കെതിരായ വിചാരണ അന്തിമവാദത്തിലേക്ക് എത്തിയപ്പോഴായിരുന്നു രാഷ്ട്രപതിക്ക് പരാതി നൽകിയത്
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ നടിയെ അതിക്രൂരമായി ആക്രമിച്ചത്. നടൻ ദിലീപ് അടക്കം ഒമ്പത് പേരാണ് കേസിലെ പ്രതികൾ. രണ്ട് പേരെ നേരത്തെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ മാപ്പ് സാക്ഷിയാക്കുകയും ചെയ്തു. ഒന്നാം പ്രതി പൾസർ സുനി അടുത്തിടെ എഴര വർഷത്തിന് ശേഷം ജാമ്യത്തിലിറങ്ങിയിരുന്നു.
The post നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്ന് അതിജീവിതയുടെ ഹർജി appeared first on Metro Journal Online.