WORLD

ചുമതലയേല്‍ക്കും മുമ്പ് പണി തുടങ്ങി ട്രംപ്; ചൈനക്ക് പാരയാകും മോദിക്ക് ചിരിക്കാം

വാഷിംഗ്ടണ്‍: ജോ ബൈഡന്‍ അധികാരത്തിലേറും മുമ്പുണ്ടായിരുന്ന യു എസിന്റെ അന്താരാഷ്ട്ര ബാന്ധവങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ പുനരാരംഭിക്കാന്‍ പോകുകയാണെന്ന വ്യക്തമായ സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്. അടുത്ത വര്‍ഷം ജനുവരിയില്‍ അധികാരത്തിലേറാന്‍ ഇരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ഇതിനക്കം തന്നെ അന്ന് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ഉത്തരവുകളെ കുറിച്ച് കൃത്യമായ സൂചന നല്‍കി.

ചൈനീസ് ഉത്പന്നങ്ങളെ യു എസ് വിപണിയില്‍ നിന്ന് തുരത്തുകായെന്ന തന്റെ ചിരകാല സ്വപ്‌നത്തിന് വേണ്ടി മുന്നിട്ടിറങ്ങാന്‍ തന്നെയാണ് ട്രംപ് തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് അധികാരത്തിലേറുന്നതിന്റെ അന്ന് തന്നെ പുറത്തിറക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

ജനുവരി 20ന് ചുമതലയേല്‍ക്കുമ്പോള്‍ തന്നെ നിര്‍ണായക ഉത്തരവുകള്‍ ഇറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതില്‍ ചൈനയ്ക്കും കാനഡയ്ക്കും കുരുക്കാകുന്ന ചില ഉത്തരവുകളും ഉണ്ടാകുമെന്നാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ആയ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

2020 വരെ ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് ചൈനയുമായി നിരന്തരം വാണിജ്യ തര്‍ക്കങ്ങളായിരുന്നു. ജോ ബൈഡന്‍ അധികാരത്തിലെത്തിയതോടെയാണ് ഇതിന് താല്‍ക്കാലിക ആശ്വാസമുണ്ടായത്.

കാനഡയുമായി അമേരിക്കന്‍ ഭരണകൂടം നല്ല ബന്ധം നിലനിര്‍ത്തുകയാണ് പതിവ്. ട്രംപ് വരുന്നതോടെ ഈ പതിവും തെറ്റും. ചൈനയുടെയും കാനഡയുടെയും ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം ചുങ്കം ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചത്. മെക്സിക്കോയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം താരിഫും ചുമത്താനാണ് തീരുമാനം.

കാനഡയുമായി ശക്തമായ നയതന്ത്ര പോരാട്ടം സ്വീകരിക്കുന്ന ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഇതൊരു മികച്ച വിജയം കൂടിയാകും. ട്രംപുമായുള്ള മോദിയുടെ സൗഹൃദം ഇതുമായി ചേര്‍ത്ത് വായിക്കപ്പെടാനും സാധ്യതയുണ്ട്.

ട്രംപ് താരിഫ് ഭീഷണി മുഴക്കിയ രാജ്യങ്ങളില്‍ ഇന്ത്യ ഇല്ല എന്നത് നിലവില്‍ ആശ്വാസമാണ്. അതേസമയം, ഗള്‍ഫ് രാജ്യങ്ങളും ട്രംപിന്റെ വരവ് പ്രതീക്ഷയോടെയാണ് കാണുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹം ഇടപെട്ടേക്കുമെന്ന് ജിസിസി നേതാക്കള്‍ പ്രതീക്ഷിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button