National

ഒടുവില്‍ ഔദ്യോഗിക കണക്കെത്തി; കുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചത് 30 പേര്‍

പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടവരുടെ എണ്ണം 30 ആയി. 60 പേര്‍ക്ക് പരുക്കേറ്റെന്നും ഉത്തര്‍ പ്രദേശ് പോലീസിന്റെ ഔദ്യോഗിക കണക്കില്‍ വ്യക്തമാക്കുന്നു. ബാരിക്കേഡ് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് ഭക്തര്‍ മരിച്ചതെന്നും മരിച്ചവരില്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുണ്ടെന്നും പോലീസ് വ്യക്തമാക്കി. മരിച്ചവരില്‍ അഞ്ച് പേരെ ഇനിയും തിരിച്ചറിയാനുണ്ട്. പരുക്കേറ്റവരില്‍ പലരും ആശുപത്രിയിലാണ്. ചിലരെ ബന്ധുക്കള്‍ കൊണ്ടുപോയിട്ടുണ്ടെന്നും പോലീസ് മേധാവി ഡി ഐ ജി വൈഭവ് കൃഷ്ണ വ്യക്തമാക്കി.

മരിച്ചവരില്‍ കര്‍ണാടകയില്‍ നിന്നും നാല് പേരും, അസമില്‍ നിന്നും ഗുജറാത്തില്‍ നിന്നും ഓരോരുത്തരും ഉള്‍പ്പെടുന്നു. നിലവില്‍ 5 പേരെയാണ് തിരിച്ചറിയാന്‍ ഉള്ളതെന്ന് ഡി ഐ ജി വൈഭവ് കൃഷ്ണ വ്യക്തമാക്കി. 1920 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

ബ്രഹ്‌മ മുഹൂര്‍ത്തത്തിന് മുന്നോടിയായി പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ മൗനി അമാവാസ്യ സ്നാന ചടങ്ങിന്റെ സമയത്താണ് അപകടമുണ്ടായതെന്ന് ഡിഐജി വ്യക്തമാക്കി. അകാര റോഡില്‍ വലിയ ജനക്കൂട്ടമുണ്ടാകുകയും തുടര്‍ന്ന് ബാരിക്കേഡുകള്‍ തകരുകയുമായിരുന്നു. ‘ബാരിക്കേഡുകള്‍ക്ക് അപ്പുറമുള്ള ജനക്കൂട്ടം ബ്രഹ്‌മ മുഹൂര്‍ത്തത്തിന് കാത്തിരുന്ന ഭക്തര്‍ക്ക് നേരെ ഓടിയടുക്കുകയായിരുന്നു. അപകടം സംഭവിച്ചപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ആംബുലന്‍സുകളില്‍ 90 പേരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ 30 പേര്‍ മരിച്ചു’, അദ്ദേഹം പറയുന്നു.

The post ഒടുവില്‍ ഔദ്യോഗിക കണക്കെത്തി; കുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചത് 30 പേര്‍ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button