നടൻ രാജേഷ് വില‍്യംസ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് (75) അന്തരിച്ചു. 150-ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
1974-ൽ പുറത്തിറങ്ങിയ അവൾ ഒരു തൊടർക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. 1979-ൽ കന്നി പരുവത്തിലേ എന്ന ചിത്രത്തിലൂടെ നായകനുമായി. കെ. ബാലചന്ദർ സംവിധാനംചെയ്ത അച്ചമില്ലൈ അച്ചമില്ലൈ ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. ഈ ചിത്രത്തിനുശേഷം ക്യാരക്റ്റർ റോളുകളിൽ ചെയ്യുന്നതിൽ രാജേഷ് കൂടുതൽ ശ്രദ്ധിച്ചു.
സത്യ, മഹാനദി, വിരുമാണ്ടി, ജയ്ഹിന്ദ്, ഇരുവർ, നേരുക്ക് നേർ, ദീന, സിറ്റിസെൻ, രമണ, റെഡ്, സാമി, ആഞ്ജനേയ, ഓട്ടോഗ്രാഫ്, ശിവകാശി, മഴൈ, ധർമപുരി, തിരുപ്പതി, സർക്കാർ, മാസ്റ്റർ, യാതും ഊരേ യാവരും കേളിർ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചില ചിത്രങ്ങൾ. മലയാളത്തിൽ അലകൾ, ഇതാ ഒരു പെൺകുട്ടി, അഭിമന്യൂ എന്നീ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ബംഗാരു ചിലക, ചദാസ്തപു മൊഗുഡു, മാ ഇൺടി മഹാരാജു എന്നിവയാണ് രാജേഷ് അഭിനയിച്ച തെലുങ്ക് ചിത്രങ്ങൾ.
മലയാള നടന്മാരായ മുരളി, നെടുമുടി വേണു, ജോയ് മാത്യു എന്നിവർക്ക് തമിഴിൽ ശബ്ദം നൽകിയിരുന്നത് രാജേഷ് ആയിരുന്നു. മുരളിക്കുവേണ്ടി ഡുംഡുംഡും, ജൂട്ട്, മജാ, ഉള്ളം കേൾക്കുമേ, റാം എന്നീ ചിത്രങ്ങൾക്ക് രാജേഷ് ശബ്ദം നൽകി. പൊയ് സൊല്ല പോറോം എന്ന ചിത്രത്തിൽ നെടുമുടി വേണുവിനും ദേവി എന്ന ചിത്രത്തിൽ ജോയ് മാത്യുവിനും അദ്ദേഹം ഡബ്ബ് ചെയ്തു.
ശ്രീറാം റാഘവൻ സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ മെറി ക്രിസ്മസ് ആണ് പുറത്തിറങ്ങിയ അവസാനചിത്രം. ടെലിവിഷൻ രംഗത്തും സജീവമായിരുന്നു.
The post നടൻ രാജേഷ് വില‍്യംസ് അന്തരിച്ചു appeared first on Metro Journal Online.