Sports

സിറാജിനെ തട്ടാന്‍ സമയമായിരിക്കുന്നു; വീണ്ടും ചാര്‍ജ്ജായി അര്‍ഷ്ദീപ് സിംഗ്

കരുത്തരായ മുംബൈയുടെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് വിക്കറ്റുകള്‍ കൊയ്‌തെടുത്ത് വീണ്ടും മികച്ച ഫോമിലേക്ക് തിരിച്ചെത്തി അര്‍ഷ്ദീപ് സിംഗ്. ഐ സി സി ചാമ്പ്യന്‍ ട്രോഫിയില്‍ ജസ്പ്രീത് ബുംറക്കൊപ്പം കട്ടക്ക് നിന്ന് പന്തെറിയാന്‍ സെലക്ടര്‍മാര്‍ക്ക് ഇനി വേറെ ആളെ തപ്പി പോകേണ്ടി വരില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിരന്തരം ഫോം ഫ്‌ളോപ്പായിക്കൊണ്ടിരിക്കുന്ന പേസര്‍ മുഹമ്മദ് സിറാജിനെ ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് പരിഗണിക്കാനുള്ള സാധ്യത നിലവില്‍ കാണുന്നില്ല. ഈ സാഹചര്യത്തിലാണ് അര്‍ഷ്ദീപിന്റെ ബൗളിംഗ് ചര്‍ച്ചയാകുന്നത്.

വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനായി ജേഴ്‌സിയണിഞ്ഞ അര്‍ഷ്ദീപിന്റെ പ്രകടനം ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. ശ്രേയസ് അയ്യറിന്റെ നേതൃത്വത്തിലുള്ള മുംബൈ ടീമില്‍ ദുബെയടക്കുള്ള ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നുണ്ട്. കൂറ്റന്‍ സ്‌കോര്‍ സ്വപ്‌നം കണ്ട് പഞ്ചാബിനെതിരെ മുട്ടാനെത്തിയ മുംബൈയുടെ മുട്ടുവിറപ്പിക്കുകയായിരുന്നു അര്‍ഷ്ദീപ് സിംഗ്.

അഹമ്മദാബാദില്‍ നടന്ന വിജയ് ഹസാരെ ട്രോഫിയുടെ നാലാം റൗണ്ടിലെ ഗ്രൂപ്പ് സി മല്‍സരത്തിലാണ് അര്‍ഷ്ദീപ് സിങ് പഞ്ചാബിനായി കസറിയത്. അടുത്ത ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിലെ തന്റെ പുതിയ ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് അയ്യരെയടക്കം പുറത്താക്കിയാണ് അദ്ദേഹം ഫൈഫറിനു അവകാശിയായത്.

വെറും 41 ബോളുകള്‍ക്കിടെയാണ് മുംബൈയുടെ അഞ്ചു പേരെ അര്‍ഷ്ദീപ് മടക്കിയത്. 10 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയ അദ്ദേഹം ഒരു മെയ്ഡനടക്കം 3.8 ഇക്കോണമി റേറ്റില്‍ 38 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അഞ്ചു പേരെ പുറത്താക്കിയത്. അര്‍ഷ്ദീപിന്റെ പ്രകടനം ആദ്യം ബാറ്റ് ചെയ്ത മുംബൈയെ 48.5 ഓവറില്‍ 248 റണ്‍സിലൊതുക്കാന്‍ പഞ്ചാബിനെ സഹായിക്കുകയും ചെയ്തു.

മറുപടി ബാറ്റിംഗില്‍ വെറും 29 ഓവറില്‍ എട്ട് വിക്കറ്റ് ബാക്കി നില്‍ക്കെ വിജയം കണ്ട പഞ്ചാബിന്റെ മാന്‍ ഓഫ് ദി മാച്ചും അര്‍ഷ്ദീപ് സിംഗായിരുന്നു. ഓപ്പണിങ് ജോടികളായ ആംഗ്രിഷ് രഘുവംശി (1), ആയുഷ് മാത്രെ (7), നായകന്‍ ശ്രേയസ് അയ്യര്‍ (17), സൂര്യകുമാര്‍ യാദവ് (0), ശിവം ദുബെ (17) എന്നിവരുടെ വിക്കറ്റുകളാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്. ആദ്യത്തെ ഓവറില്‍ തന്നെ അര്‍ഷ്ദീപ് വിക്കറ്റ് വേട്ടയ്ക്കു തിരി കൊളുത്തിയിരുന്നു.

The post സിറാജിനെ തട്ടാന്‍ സമയമായിരിക്കുന്നു; വീണ്ടും ചാര്‍ജ്ജായി അര്‍ഷ്ദീപ് സിംഗ് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button