Kerala

മോർച്ചറിയിൽ നിന്ന് പുതുജീവിതത്തിലേക്ക്; മരിച്ചെന്ന് കരുതിയ പവിത്രൻ ആശുപത്രി വിട്ടു

കണ്ണൂർ: മരണത്തിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തി പവിത്രന്‍. പാച്ചപ്പൊയ്‌കയിലെ പുഷ്‌പാലയം വീട്ടിൽ വെള്ളുവക്കണ്ടി പവിത്രൻ ആണ് മോർച്ചറിയിലേക്കുള്ള വഴിയിൽ നിന്നും തിരിച്ച് ജീവിതത്തിലേക്ക് മടങ്ങി എത്തിയത്. ഡോ. പൂർണിമ റാവുവിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പവിത്രനെ ചികിത്സിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്.

ആറു ദിവസത്തോളം ഗ്യാസ്ട്രോ ഐസിയുവിലായിരുന്നു പവിത്രൻ. പല അസുഖങ്ങളും അലട്ടിയ പവിത്രൻ ഓക്‌സിജൻ കുറഞ്ഞതിനെ തുടർന്ന് ആണ് അതീവ ഗുരുതരാവസ്‌ഥയിൽ ആയത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ വാർഡിലേക്ക് മാറ്റിയ പവിത്രൻ വെള്ളിയാഴ്‌ച വൈകിട്ടോടെ ഭാര്യ സുധക്കൊപ്പം വീട്ടിലേക്ക് മടങ്ങി.

മംഗളൂരുവിലെ ആശുപത്രിയിൽനിന്ന് മരിച്ചെന്നു കരുതി കണ്ണൂരിൽ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ആണ് പവിത്രനിൽ ജീവന്‍റെ തുടിപ്പ് കണ്ടെത്തിയത്. കഴിഞ്ഞ 13ന് രാത്രിയാണ് പവിത്രൻ ‘മരിച്ചു’ ജീവിച്ചത്‌. ഗുരുതര ശ്വാസംമുട്ടലും വൃക്കരോഗവും ബാധിച്ച്‌ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിലായിരുന്ന പവിത്രൻ ഇനി 10 മിനിറ്റിലധികം ജീവിച്ചിരിക്കില്ലെന്നു വിധിച്ച ഡോക്‌ടർമാർ ആശുപത്രിയിൽ നിന്ന്‌ പറഞ്ഞയച്ചു.

തുടർന്ന്‌ മൂന്നര മണിക്കൂറോളം സഞ്ചരിച്ച് രാത്രിയോടെ എകെജി ആശുപത്രിയിൽ. മോർച്ചറിയിലേക്ക്‌ മാറ്റാൻ സ്ട്രെച്ചറുമായി ആംബുലൻസിൽ കയറിയ ആശുപത്രി ജീവനക്കാരായ ജയനും അനൂപിനും ശരീരം അനങ്ങുന്നതായി തോന്നി. ഉടൻ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. കണ്ണൂർ എകെജി ആശുപത്രിയിലെ 11 ദിവസം നീണ്ട ചികിത്സക്കൊടുവിൽ പവിത്രൻ ആളുകളെ തിരിച്ചറിയുകയും ചെറുതായി സംസാരിക്കുകയും ചെയ്യുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button