WORLD

ഖുര്‍ആന്‍ കത്തിച്ച ഇറാഖി പൗരന്‍ സ്വീഡനില്‍ വെടിയേറ്റ് മരിച്ചു

2023ല്‍ സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച കേസിലെ പ്രതിയും കടുത്ത മുസ്ലിംവിരുദ്ധനുമായ ഇറാഖി പൗരന്‍ വെടിയേറ്റ് മരിച്ചു. സ്വീഡനില്‍ താമസിക്കുന്ന ഇറാഖി പൗരനായ സല്‍വാന്‍ മോമികയെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി വൈകി സോഡര്‍ടാല്‍ജെയിലെ ഹോവ്സ്ജോയിലെ വീട്ടിലാണ് സല്‍വാന്റെ മൃതദേഹം കണ്ടെത്തിയത്. വെടിയേറ്റ മുറിവുകള്‍ സല്‍വാന്‍ മോമികയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയതായി സ്വീഡിഷ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഖുര്‍ആന്‍ കത്തിച്ച സംഭവത്തിലെ കേസില്‍ വിധി പറയാനിരിക്കെയാണ് അപ്രതീക്ഷിത സംഭവവികാസം ഉണ്ടായിരിക്കുന്നത്. സല്‍വാന്‍ പ്രതിയായ കേസില്‍ സ്റ്റോക്ക്‌ഹോം ജില്ലാ കോടതി വിധി പറയുന്നത് മാറ്റിവച്ചു. പ്രതികളില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി പറയുന്നത് കോടതി മാറ്റിയത്. സല്‍വാന്‍ വംശീയ വിദ്വേഷം വളര്‍ത്തിയതിന് കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

തന്റെ പ്രതിഷേധം മുസ്ലിങ്ങള്‍ക്ക് എതിരല്ല, ഇസ്ലാം മതത്തിനെതിരെയാണെന്നും ഖുര്‍ആനിലെ സന്ദേശങ്ങളില്‍ നിന്ന് സ്വീഡനിലെ ജനങ്ങളെ സംരക്ഷിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും മോമിക കോടതിയില്‍ വാദിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി സ്വീഡിഷ് പോലീസ് അദ്ദേഹത്തിന്റെ പ്രതിഷേധം അനുവദിച്ചുവെങ്കിലും അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിരുന്നു.

2023-ല്‍ സല്‍വാന്‍ മോമിക സ്വീഡനില്‍ ഒന്നിലധികം തവണ ഖുര്‍ആന്‍ കത്തിക്കുകയും അതിനെ അവഹേളിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇയാളുടെ പ്രവര്‍ത്തി ആഗോള ശ്രദ്ധ നേടുകയും നിരവധി മുസ്ലീം രാജ്യങ്ങളില്‍ രോഷം ആളിക്കത്തിക്കുകയും കലാപങ്ങളും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെടുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button